Thursday, February 21, 2013

വില്‍പ്പത്രം

എന്‍റെ ജീവന്‍ തുടിക്കുവോളം...
ഞാനിവര്‍ക്കൊരു താരാട്ടാകണം.
എന്‍ ശ്വാസത്തിന്നോരോ കണികയും,
ഇവരെയെന്നും തെന്നലായ് തഴുകണം.
എന്‍റെയോരോ കൈവിരല്‍ സ്പര്‍ശവും....,
ഇവരിലൊരു മായാജാലം തീര്‍ക്കണം...
എന്‍റെ ശബ്ദം –
കാലങ്ങള്‍ക്കപ്പുറത്തേയ്ക്കും പ്രതിധ്വനിക്കണം
എന്‍റെ നോട്ടം –
കാഴ്ചയ്ക്കപ്പുറത്തെ വെളിച്ചമാകണം
എന്‍റെ പൊട്ടിച്ചിരികള്‍ -
സായാഹ്നങ്ങളിലെ തിരമാലകളാവണം
എന്‍ നെഞ്ചിലെ തുടിപ്പുകള്‍ -
ഉറങ്ങാത്ത കാവല്‍ക്കാരനാകണം
എന്‍റെ വിങ്ങലുകളോരോന്നും –
കൂരിരുട്ടിലും കൂട്ടാകണം.

അറിയാതുതിര്‍ന്ന മിഴിനീര്‍ത്തുള്ളികളോ –
പാഥേയത്തിനുപ്പാവണം. .
ബാക്കിയാവുന്ന നെടുവീര്‍പ്പുകള്‍ -
തിരിഞ്ഞു നോക്കാനൊരു പിന്‍വിളിയാവണം...
ഒടുവില്‍.......,
എല്ലാമവസാനിച്ച് പുകച്ചുരുളുകളായ്
അനന്തതയില്‍ ലയിക്കുമ്പോള്‍....
ഇവര്‍ക്കായ് ഹൃദയത്തില്‍ പൊതിഞ്ഞു സൂക്ഷിച്ച
സ്നേഹപ്പൂക്കളോരോന്നും....
കണ്ണുചിമ്മിച്ചിരിക്കുന്ന നക്ഷത്രങ്ങളാകണം.....
ഒരിക്കലുമണയാത്ത നക്ഷത്രങ്ങള്‍....
വഴിവിളക്ക്

രാവേറെ കടന്നു പോകും തോറും
 നിലാവ് മങ്ങി മങ്ങി വരുന്നു....
ഒടുവില്‍....
ഒരു നിഴല്‍ പോലും കാണാനാവാതെ
ഇരുട്ടിനെ നോക്കിയിരിക്കെ
കണ്‍കോണിലെവിടെയോ ഒരു തുള്ളി
പുറത്തിറങ്ങാന്‍ അനുവാദം ചോദിയ്ക്കുന്നു..
കടന്നുപോയ രാത്രികളിലെങ്ങോ
വഴിയറിയാതുഴറിയപ്പോള്‍...
ഒരു തിരി വിളക്കുമായി മുന്‍പേ നടന്ന
വഴിയാത്രക്കാരനും
ഇടയിലേതോ വഴിയമ്പലത്തില്‍..
ഉണരാതെ ഉറങ്ങുന്നു...
ഇനിയുമെനിയ്ക്കു പോകേണ്ടതുണ്ട്..
കാതങ്ങള്‍ക്കപ്പുറത്തേക്ക്....
നീറുന്നൊരീ ഹൃദയം ഉരുക്കിയൊഴിച്ച്
ഈ വിളക്കു ഞാന്‍ വീണ്ടും തെളിയ്ക്കുന്നു..
തിരികെയണയാനായില്ലെങ്കിലും...
നീയുണരുമ്പോള്‍  ‍ കൂട്ടായിരിക്കാന്‍..........


ചില്ലി ബീഫ്

( മാടുകളെ തലയ്ക്കടിച്ചു കൊന്ന് ഇറച്ചിയാക്കുന്നതിനെക്കുറിച്ച്
 ന്യൂസ് ചാനലില്‍ കണ്ട വാര്‍ത്തയുടെ ഞെട്ടലില്‍ നിന്നും)

നാലുചക്ര വണ്ടിയില്‍,
... ‍ഞെങ്ങിഞെരുങ്ങി...
മിണ്ടാനാവാതെ...
അന്നവും വെള്ളവുമില്ലാതെ...
നാലു നാള്‍ വിറങ്ങലിച്ച്..
നാലു കാലില്‍ നില്‍ക്കാനാവാതെ..
അമ്മേയെന്നു വിളിക്കാനാവാതെ..
പൊരിവെയിലില്‍ കണ്ണു മഞ്ഞളിച്ച്..
കുഴഞ്ഞു നില്‍ക്കുമ്പോള്‍...
ഓര്‍ക്കാപ്പുറത്ത്....
ഇരുമ്പുകൂടംകൊണ്ട്
നെറുകയില്‍ കിട്ടിയ
കനത്ത പ്രഹരത്തില്‍...
എന്തിനീ ജന്മമെന്നോര്‍ക്കാന്‍
സമയംകിട്ടുന്നതിനു മുന്‍പേ..
പിടഞ്ഞുവീണ്....
‘അംഗീകാരം’ ഇല്ലാത്ത
അഴുക്കു കൂമ്പാരത്തിനിടയില്‍
വെട്ടി നുറുക്കപ്പെട്ട്
തൂക്കി വില്‍ക്കപപ്പെടുമ്പോഴും
ഒന്നേ നിനച്ചുള്ളൂ......
വിശന്നു വലഞ്ഞ്...,
എന്നെക്കാത്തിരിക്കുന്ന നിന്‍റെ മുന്നില്‍...
എത്രയും പെട്ടെന്ന്....
ചൂടോടെ...!!!

Tuesday, October 2, 2012

Rajghattile Agni


                                
                                    രാജ്ഘട്ടിലെ അഗ്നി
ഇന്ത്യതന്‍ പൈതൃകമേറെയുയര്‍ത്തി
തെളിയുന്നുണ്ടണയാതെ ഇവിടെയൊരഗ്നി
നാടിന്നു സ്വാതന്ത്ര്യത്തേനുണ്ണാനേകി
ശാന്തിതന്‍ മന്ത്രം ഉയര്‍ത്തുമീയഗ്നി!

സഹനവും, ക്ഷമയും, അഹിംസയുമോതി
പദയാത്രയിന്നും നടത്തുന്നു ബാപ്പു
കാണുവാനാവില്ലദൃശ്യനായ് നിന്നൂ
നാടിന്‍റെ ദുര്‍ഗതിയോര്‍ത്തു തേങ്ങുന്നു.

മണ്ണും, മണലും, പാടവും, പുഴയും
കാടുമീ നാടും പൂര്‍വ്വ സമ്പത്തും
മായ്ക്കുന്നു ഭൂപടചിത്രത്തില്‍പ്പോലും
നിയമങ്ങളെന്നും നോക്കി നില്‍ക്കുന്നു.

ഇന്ധനം, ധാന്യം, വെള്ളം, വെളിച്ചം
വിലകുതിച്ചെന്നും ഇരുളിലാഴുന്നു
അടിമത്തബന്ധനം ആഴത്തില്‍ വീണ്ടും
അറിയാതെ നമ്മെ കാര്‍ന്നു തിന്നുന്നു.

കുഞ്ഞുങ്ങള്‍ വിലപേശി വില്‍ക്കപ്പെടുന്നു
വൃദ്ധരെ തെരുവില്‍ വലിച്ചെറിയുന്നു
സ്ത്രീകള്‍ക്കു മാനം പണയമാവുന്നു
വിലയില്ലാ കര്‍ഷകന്‍ ജീവന്‍ വെടിയുന്നു.

പകലും മുഖംമൂടിക്കോലങ്ങള്‍ തുള്ളും
വഴിയില്‍ത്തളം കെട്ടി നില്‍ക്കുന്നു രക്തം
ആദര്‍ശമടിയറവയ്ക്കുന്നു രാജ്യം
അഴിമതിയേറ്റും ഭരണകൂടങ്ങള്‍!

എവിടെയാ മൂവര്‍ണ്ണക്കൊടി ചാര്‍ത്തുമിന്ത്യ?
എവിടെയെന്‍‍ ജീവന്‍ കൊടുത്ത സ്വാതന്ത്ര്യം?
കേള്‍ക്കുക, പിടയുമാ ദേഹി ചൊല്ലുന്നു
ഇതല്ല..! ഞാന്‍ കണ്ട, സ്വപ്നത്തിലെയിന്ത്യ!

Sunday, September 23, 2012


 

ഓര്‍മ്മത്തുരുമ്പുകള്‍ ‍‍‍‍‍‍‍‍‍‍‍‍‍‍‍

നിറം മങ്ങുന്ന ഓര്‍മ്മകള്‍...
ഒരിക്കലും തിരിച്ചണയാത്ത ഇന്നലെകള്‍...
നിഴല്‍ മൂടുന്ന ഇടവഴികളില്‍,‍‍
വിടരാന്‍ മറന്ന പൂമൊട്ടുകള്‍.‍‍‍‍‍‍‍‍...
എന്‍റെ വരികള്‍‍‍‍‍ക്കായ് നീപകര്‍ന്ന ഈണം
മതിയാവാതെ മയങ്ങിയ
പുഴക്കരയിലെ പൊരിമണല്‍ത്തരികള്‍....

രാത്രിയുടെ ഏതോ യാമങ്ങളില്‍
നിന്‍റെ കവിള്‍‍ത്തടങ്ങളെ തഴുകിയകലുന്ന
കുളിരുള്ള ഇളം തെന്നല്‍....
നമുക്കിടയിലെ പ്രണയസല്ലാപങ്ങളെ
ഒളിഞ്ഞും തെളിഞ്ഞും കാതോര്‍ത്തിരുന്ന
ഈറന്‍ നിലാവ്...

തിരിഞ്ഞു നോക്കുമ്പോള്‍...
കടന്നു വന്ന വഴികളില്‍ നിറയെ
മഞ്ഞു മൂടുന്നുവോ.........
എന്‍റെ കൈവിരലുകള്‍ ചേര്‍ത്തു പിടിച്ച്
എന്‍റെ കാലടിപ്പാടുകള്‍‍‍‍‍‍‍‍ക്കൊപ്പം ചലിക്കുന്ന നീയും
ഓര്‍മ്മകളില്‍ മങ്ങി മങ്ങി – ഒടുവില്‍
ഞാനറിയാതെ എനിക്കന്യമാവുമ്പോള്‍
ഒന്നു മാത്രം ഞാന്‍ തിരിച്ചറിയുന്നു...
മറവികളുടെ തിരശ്ശീലയ്ക്കുമപ്പുറത്ത്
നമ്മുടെ സ്പന്ദനങ്ങള്‍ക്ക് ഒരേ താളമെന്ന്....

എന്‍റെയീ കണ്ണകളില്‍ നിന്നെ
ഒന്നുകൂടി നിറയ്ക്കട്ടെ...
ഓര്‍മ്മയുടെ അവസാന കണികയും
മായുന്നതിനു മുന്‍‍പ്.....

( മറവിരോഗം ബാധിച്ചവര്‍ക്കായി )

Thursday, May 24, 2012

കര്‍ഷ‍കന്‍
ഭക്ഷ്യസുരക്ഷയാം ഭാവി സുരക്ഷയ്ക്കായ്
ദീപം തെളിച്ചു നാം മുന്നേറവേ
അറിയുക നമ്മളീ നാടിന്‍റെ പുത്രനെ,
മണ്ണിനെ പൊന്നാക്കി മാറ്റുന്ന ധീരനെ.

ധാന്യസുരക്ഷയ്ക്കു കാവലാളാണിവന്‍
വേര്‍പ്പു നീരുപ്പാക്കി മണ്ണില്‍ വിതച്ചവന്‍
തേകുവാന്‍ വെള്ളമില്ലാത്തൊരാ പാടത്ത്
കണ്ണുനീര്‍ കൊണ്ടു ചാല്‍ കീറി നനച്ചവന്‍

കദനവിലാപങ്ങള്‍ കൊയ്ത്തു പാട്ടാക്കിയോന്‍
കതിരു കൊത്തും കിളിക്കുയിരെറിഞ്ഞാട്ടിയോന്‍
മൂത്തു വിളഞ്ഞതാം പൊന്മണിക്കനവുകള്‍
വാരിയെല്ലരിവാളാല്‍ കൊയ്തു നിറച്ചവന്‍

സ്വപ്നങ്ങള്‍ കൊയ്തൊരാ പാടത്തു നെല്‍ക്കതിര്‍
പ്രാണനേപ്പോലെ ഉണങ്ങാന്‍ വിരിച്ചവന്‍
പാതിയുണങ്ങിയ നെല്ലിന്‍ പുതപ്പിനാല്‍
പാടത്തുറങ്ങിക്കിനാവുകള്‍ കണ്ടവന്‍

അറിയാതെ പോയവന്‍ ആഗോളവല്‍ക്കരണം
അര്‍ബ്ബുദ ബാധപോല്‍ ആകെത്തകര്‍ക്കുന്നു
കാര്‍ഷിക വിളകള്‍ക്കു വിലയില്ലാതാകുന്നു
കര്‍ഷകക്കുടിലുകളില്‍ അലമുറകളുയരുന്നു!

തിരികെയടക്കുവാനായിടാ ബാദ്ധ്യത
ബാധയൊഴിഞ്ഞിടാ കോമരമാകവേ
പെണ്‍കിടാങ്ങള്‍ക്കു പഠിപ്പിന്നൊടുക്കുവാന്‍
ഇല്ലയിടങ്ങഴി നെല്ലിന്‍റെ കൂലിയും

പിടിയാപ്പിഴപ്പലിശയേറ്റും കടങ്ങളാല്‍
ഒരുനാളില്‍ ഒരു കയര്‍ത്തുമ്പിലായാടവേ
അവനീലുടറിയുകീ നാടിന്‍റെ സ്പന്ദനം
ചിറകറ്റു വീണടിഞ്ഞില്ലാതെയായതും

ആയിരം കൈകളെ ഒന്നായുയര്‍ത്തി നാം
നേരവകാശങ്ങള്‍ പോരാടി നേടവേ
ഉണരുക! ചിന്തിക്ക! ഒരു നിമിഷം
നമുക്കുയരേണ്ടതുണ്ടിനി വീണ്ടും

Sunday, May 20, 2012

പൈതല്‍

 
കുഞ്ഞേ എനിക്കൊന്നു യാത്ര ചൊല്ലാന്‍
കുഞ്ഞിക്കണ്ണു തുറന്നൊന്നു നോക്കുക നീ
കൊതിതീരെയൊരു നോക്കു കാണട്ടെ നിന്നെയി –
 ന്നവസാനമായൊന്നു പുല്‍കിടട്ടെ

കനിവെഴുമീശ്വരന്‍ അറിയാതെ നല്‍കിയോ-
രഴകിന്‍റെ തൂവലാണെന്‍റെ പൈതല്‍
നറുപുഞ്ചിരിപ്പാലിന്‍ അമൃതെടുത്തേകി
ഇന്നൊരു കുടത്തോളം നിനക്കു ദൈവം!

വഴിവിട്ടു വഴിതേടി ഏതോ കയങ്ങളില്‍
അറിയാതെ വീണതാണൊരുനാളില്‍ ഞാന്‍
പിന്‍ തിരിഞ്ഞൊരു വാക്കു പറയാതിറങ്ങിയ
പഥികര്‍തന്‍ കൂട്ടത്തിലാണു താതന്‍.

സന്ധ്യത്തിരി വെട്ടമൊന്നു താഴുന്നുവോ
രാത്രി യാമങ്ങളെ കുമ്പിടാനായ്
അമ്പിളിമാമനെ കൂട്ടിരുത്താം തങ്ക-
മൊന്നിനും കേഴുകയില്ലയെങ്കില്‍!

കൂമ്പിയുറങ്ങിയ താമരപ്പൂമൊട്ടു
പോലെ നീ രാരിരം ചായുറങ്ങേ
രാത്രി നരിച്ചീറു കൂട്ടങ്ങളെന്നരി
പ്രാവിനെ നോവിക്കയില്ലസാരം

മരണം മണത്തിടും വ്യാധിയാലമ്മതന്‍
നാളുകളെണ്ണിക്കുറിച്ചതിനാല്‍
ഇപ്പടിത്തിണ്ണയില്‍ ജീവന്‍റെ ജീവനെ
ഒറ്റയ്ക്കുപേക്ഷിച്ചു പോകുന്നു ഞാന്‍

കൊച്ചു കല്‍പ്പടിയേറി പിച്ചവച്ചെന്നുണ്ണി
പുസ്തക കെട്ടുമായ് പോകും നേരം
പാടവരമ്പത്തു പാതി മറഞ്ഞമ്മ
എന്‍ മണിക്കുഞ്ഞിനെ പാത്തു കാണും

നാളെ വളര്‍ന്നു നീ ഈ നാടു കാക്കുന്ന
കാര്യപ്രഭാവതിയാകും നേരം
കണ്ണും മനസ്സും നിറഞ്ഞു കുളിര്‍ന്നമ്മ
ഈയുലകത്തോടു യാത്ര ചൊല്ലും.

കരളേയെന്‍ കണ്ണില്‍ നിറഞ്ഞു തുളുമ്പുന്നു
പെയ്തൊഴിയാത്തൊരാം മേഘവര്‍ഷം
കണ്‍നിറഞ്ഞൊരുനോക്കു 

കാണുവാനാകാതെ
എന്നിടനെഞ്ചു പിടച്ചിടുന്നു...

ഉലകത്തിലാരും പൊറുത്തിടാ പാതകം
ചെയ്യുമീ അമ്മയ്ക്കു മാപ്പു നല്കി
അന്തിത്തിരി വെട്ടമെന്നും കൊളുത്തേണം
അമ്മതന്‍ ആത്മാവു ശാന്തി നേടാന്‍!