Sunday, November 15, 2015

കളിത്തോഴന്‍‍‍

നേര്‍ത്തകാറ്റില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ചിലമ്പിച്ചു നില്‍ക്കുമീ
നാട്ടുമാവിന്‍റെ ചില്ലകളാടവെ
മുന്നിലായിപ്പൊഴിഞ്ഞിടും കണ്ണികള്‍
എന്മനസ്സിനെ താലോലമാട്ടുന്നു
ചെറിയചേമ്പില വട്ടം പിടിച്ചുചേര്‍-‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍
ത്തതിലൊരഞ്ചാറു ക‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ണ്ണിമാങ്ങ നിറ-
ച്ചെന്‍റെമുന്നില്‍ ചിരിച്ചു നിന്നീടുമെന്‍‍
കുഞ്ഞുതോഴനെയോര്‍ത്തു പോകുന്നുഞാന്‍
പുതുമഴയ്ക്കൊത്തു പാതയോരത്തു നീ
പകുതിയും നനഞ്ഞീറനായ് വന്നെന്‍റെ
അരികില്‍ വാഴയിലക്കുട ചൂടിച്ചു
ചിരിചൊരിഞ്ഞന്നു നിന്നതോര്‍ക്കുന്നുഞാന്‍.
തോട്ടുവെള്ളത്തില്‍ തുള്ളിക്കളിച്ചിടും
ചെറുപരല്‍ക്കൂട്ടമാകെപ്പിടിച്ചിടാന്‍
ചൂണ്ടകോര്‍ത്തിടും നിന്‍റെചാരത്തുഞാന്‍
ചേമ്പിലക്കുമ്പിളേന്തി നില്‍ക്കുന്നതും
പകലുപോലുമിരുട്ടൊഴിയാത്തൊരാ
പഴയവീടിന്‍റെ മച്ചകത്തട്ടിലായ്
ഇറുകെയെന്നെ പുണര്‍ന്നൊരാനേരത്തെന്‍
കൊലുസഴിഞ്ഞതിന്‍ തേങ്ങലുയര്‍ന്നതും
നിലവിളക്കിന്‍റെ മുന്നില്‍ത്തൊഴും നേരം
നിറയുമെന്‍ മിഴി ദീപങ്ങള് കാണുവാന്‍
അരികു കൊത്തിയ തൂണിന്‍റെയപ്പുറം
പതിയെ നിന്നു നീ ഊറിച്ചിരിച്ചതും
നിഴലുറങ്ങുന്ന മച്ചകത്തിണ്ണയില്‍
ഞെരിയുമെന്‍ കുപ്പിവളകളുടയവേ
മിഴികള്‍കൂമ്പിടും നേരത്തൊരിയ്ക്കലും
പിരിയുകില്ലെന്നു കാതില്‍‍ നീ ചൊന്നതും,
ഇന്നുമെന്നുള്ളില്‍ നീറുന്നൊരോര്‍മ്മതന്‍
മര്‍മ്മരങ്ങളായലയടിച്ചീടവേ
ഇവിടെയീ കുളപ്പടവിലായിങ്ങനെ
ഇമയനങ്ങാതെ നോക്കിയിരിപ്പുഞാന്‍
നെറ്റിമേല്‍ നറു കുങ്കുമംചാര്‍ത്തുവാന്‍
മറ്റൊരാള്‍ക്കുമായ് കാത്തിരുന്നില്ല ഞാന്‍
കാതടപ്പിച്ചിടും പഴിപ്പാട്ടുകേ-
ട്ടേറെനാളുകള്‍ വാടിക്കൊഴിഞ്ഞുപോയ്
യാത്രചൊല്ലാതകലേ മറഞ്ഞൊരെന്‍
കൂട്ടുകാരനെ കാത്തുകാത്തിങ്ങനെ
ഇരുളിനോടൊത്തു കൂട്ടിരുന്നീടുമെന്‍
കരളിലെന്നുമോരുലയെരിഞ്ഞീടുന്നു.
(  ഡിസംബര്‍ 2013 ) 

No comments:

Post a Comment