Sunday, November 15, 2015

അടര്‍ന്നുപോയവള്‍

അമ്മയേകും തണലേറ്റുറങ്ങിയും
ഇടയ്ക്കൊരു തലോടലുമേറ്റിരിക്കും
നോവറിയാത്തോരെന്നെ നിങ്ങള്‍
വേരോടെയല്ലോ പിഴുതെടുത്തു!
ഇളംപരുവത്തില്‍‍ പിരിച്ചെന്നാലേ
ഇവള്‍ നന്നാവൂ എന്നും ചൊല്ലി
പറിച്ചെടുത്തൊരാ നേരത്തയ്യോ
മറിഞ്ഞു വീണോരമ്മയിലത്തുമ്പില്‍ നിന്നും
രണ്ടുതുള്ളിയെന്‍ നെറുകയിലിറ്റിയതു
തിരിച്ചറിയാ നോവായ്ത്തുടിക്കുന്നു.
വേരിറങ്ങാത്തൊരീ വെട്ടുകല്‍ മണ്ണില്‍,
വെള്ളമില്ലാതെ, വരണ്ട കാറ്റേറ്റ്,
നിറമിഴികളുമായ് തേങ്ങുമെന്നെനോക്കി
ഇടയ്ക്കിടെ വന്നുപോകും ചാറ്റല്‍മഴയും
ചെമ്പന്‍ കിളിയും, പൂഴിക്കാറ്റും
എപ്പോഴുമെന്തേ കളിയാക്കിച്ചിരിക്കുന്നു.
ഒപ്പം നിന്നോരു മാവേടത്തിയേയും,
മാതളക്കുറുമ്പിയേയും
ആരുമേ പറിച്ചെടുത്തതില്ലാ
എന്നെ മാത്രമെന്തേ...
ഞാനൊരു
വാഴയായ്പ്പിറന്നതിനാലോ..?
വേണമെനിക്കെന്നില്ലിത്തോട്ടിലെ വെള്ളം
കൂട്ടുകാര്‍ക്കൊപ്പം വളവും, വെളിച്ചവും
മറയില്ലാതെയാ സൂര്യനെക്കാണണം
മാനംമുട്ടേ തലയൊന്നുയര്‍ത്തണം.
ഇവിടെയീ വേരുറയ്ക്കാത്ത മണ്ണില്‍ ഞാന്‍
ഇലകള്‍ വാടിത്തളര്‍ന്നുപോകുന്നു
ചൂടുതാങ്ങാതുരുകുന്നു,
ഏകയായ് മാറീടുന്നു.
തിരിച്ചു പോകേണമെനിക്കെന്‍റെ
നനവുറഞ്ഞൊരാ മണ്ണിലേക്കു വീണ്ടും
അലിഞ്ഞുതീരേണമവിടെയൊ മണ്ണില്‍
അഭിമാനിക്കുന്നതിലെന്നുമെന്നും.
( നവംബര്‍ 2013)

No comments:

Post a Comment